Showing posts with label എം ടി. Show all posts
Showing posts with label എം ടി. Show all posts

Monday, 19 February 2018

നിന്റെ ഓര്‍മ്മയ്ക്ക്‌ - എം ടി വാസുദേവന്‍ നായര്‍

നിന്റെ ഓര്‍മ്മയ്ക്ക്‌ - എം.ടി. വാസുദേവന്‍ നായര്‍




ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി
ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ പറഞ്ഞുകൊള്ളട്ടെ. അവള്‍ എന്റെ സഹോദരിയാണ്‌!
ഈ വസ്‌തുത അറിയുന്ന വ്യക്തികള്‍ ലോകത്തില്‍ വളരെ കുറച്ചേ ഉള്ളൂ.
ലീലയെക്കുറിച്ച്‌ ഓര്‍ക്കാന്‍ കാരണം പെട്ടിക്കടിയില്‍ നിന്ന്‌ കണ്ടുകിട്ടിയ റബ്ബര്‍ മൂങ്ങയാണ്‌. റദ്ദുചെയ്‌ത ഷര്‍ട്ടും മുണ്ടും പഴയ കടലാസുകളും ഇട്ട പെട്ടിക്കകത്ത്‌ ഇന്നൊരു പരിശോധന നടത്തി. നോക്കുമ്പോഴുണ്ട്‌ ആ പഴയ റബ്ബര്‍ മൂങ്ങ കിടക്കുന്നു. അതിന്റെ നിറം മങ്ങി ആകര്‍ഷകത്വമില്ലാതായിട്ടുണ്ട്‌. സ്‌ഫടികം കൊണ്ടുണ്ടാക്കിയ കണ്ണുകള്‍ മാത്രം മങ്ങിയിട്ടില്ല.
ഒരു കാലത്ത്‌ അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അതിന്റെ ഉടമസ്ഥനായതില്‍ അഭിമാനിച്ചിരുന്നു. വളരെ വളരെ കൊതിച്ചുകിട്ടിയതാണ്‌. അതു സഞ്ചിയില്‍ വച്ചുകൊണ്ട്‌ സ്‌കൂളില്‍ ചെന്നു കയറിയപ്പോള്‍ ഞാന്‍ സ്വയം ഒന്നുയര്‍ന്നപോലെ തോന്നി. കാരണം എന്റെ സഞ്ചിക്കകത്ത്‌ വിലപിടിപ്പുള്ള ഒരു മുതലുണ്ട്‌. അപ്പുക്കുട്ടന്റെ പളുങ്കുഡപ്പിയേക്കാളും എമ്പ്രാന്‍കുട്ടിയുടെ മൌത്ത്‌ ഓര്‍ഗനേക്കാളും മുന്തിയതാണ്‌ എന്റെ മൂങ്ങ. അതേയ്‌, കൊളമ്പില്‍നിന്നു കൊണ്ടുവന്നതാണ്‌!
റബ്ബര്‍ മൂങ്ങയ്‌ക്ക്‌ രണ്ടു വിശേഷതകളുണ്ട്‌. അടിഭാഗത്തെ കുറ്റി അമര്‍ത്തിയാല്‍ അതിന്റെ വയര്‍ തുറക്കും. വയറിന്നകത്ത്‌ പതുപതുപ്പുള്ള ഒരു കൊച്ചു കുഷ്യന്റെ മുകളില്‍ കടും നീലനിറത്തിലുള്ള, ഒരു ചെറിയ കുപ്പി. അതില്‍ സെന്റായിരുന്നു! അടപ്പു തുറന്നാല്‍ അരിമുല്ലപ്പൂക്കളുടെ മണം ക്ലാസ്സുമുഴുവന്‍ വ്യാപിക്കും. പെണ്‍കുട്ടികളിരിക്കുന്ന ബഞ്ചില്‍നിന്ന്‌ പിറുപിറുപ്പുകള്‍ കേള്‍ക്കാം.
``
ആ കുട്ടീടെ കയ്യിലാ...!''