Showing posts with label ഒ വി വിജയന്‍. Show all posts
Showing posts with label ഒ വി വിജയന്‍. Show all posts

Saturday, 24 February 2018

കാറ്റ് പറഞ്ഞ കഥ – ഒ വി വിജയന്‍



പാലക്കാട്ടു നിന്ന്‌ കോയമ്പത്തൂര്‍ നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി അവിടെ നിന്ന്‌ മണ്‍താരയിലൂടെ ചുരപ്രദേശങ്ങളിലേക്ക്‌ തിരിഞ്ഞു. പരുക്കനായ വാടക ജീപ്പിനു പോലും സഞ്ചരിയ്‌ക്കാന്‍ പറ്റിയതായിരുന്നില്ല, ആ വെട്ടു വഴി. എങ്കിലും ഈ യാത്രയില്‍, പത്തു വര്‍ഷത്തിനുശേഷം ഉള്ള രണ്ടാമത്തെ യാത്രയായിരുന്നു ഇത്‌, തെയ്യുണ്ണി ആരേയും പഴി പറഞ്ഞില്ല.
``
കുണ്ടാണ്‌.'' മുന്നില്‍ക്കിടന്ന വെട്ടുവഴിയിലേക്ക്‌ കണ്‍പായ്‌ച്ചുകൊണ്ട്‌ ഡ്രൈവര്‍ പറഞ്ഞു.
``
ഇവടെ നിര്‍ത്തണമെങ്കില്‍ നിര്‍ത്തിക്കോളൂ.'' തെയ്യുണ്ണി പറഞ്ഞു. ``ഞാന്‍ നടന്നുകൊള്ളാം.''
ബാക്കി വഴി ഏതാണ്ട്‌ രണ്ടു നാഴികയാണ്‌. വിമാനത്താവളം വരെ കാറിലും, വീണ്ടും വിമാനത്താവളത്തില്‍ നിന്ന്‌ പഞ്ചനക്ഷത്ര ഹോട്ടലിലേയ്‌ക്കും മാത്രം സഞ്ചരിച്ചു ശീലിച്ച തെയ്യുണ്ണിക്ക്‌ ആ കാല്‍നടയോട്‌ അപ്രീതി തോന്നിയില്ല.
``
വേണ്ട. പതുക്കെ പൂവാം, പിടിച്ചിരുന്നാല്‍ മതി.''
``
ശരി.''
മേടും പള്ളവും നിറഞ്ഞ ആ വഴിയിലൂടെ ജീപ്പ്‌ സശ്രദ്ധം സഞ്ചരിച്ചു. വന്യമായ ആ മലയടിവാരത്തിലേക്ക്‌ തെയ്യുണ്ണി ആദ്യമായി കണ്ണും കാതും തുറന്നു. മലയില്‍ ആറ്റിത്തണുപ്പിച്ച വെയില്‌. ചുരത്തിലൂടെ മലവെള്ളം പോലെ ആര്‍ത്തിരമ്പി പാലക്കാട്ടേയ്‌ക്ക്‌ വീശുന്ന കിഴക്കന്‍ കാറ്റ്‌.
``
ബടത്തെ മരൊക്കെ പോയി, അല്ലേ, ഡ്രൈവറേ?'' തെയ്യുണ്ണി ചോദിച്ചു.
``
ഒക്കെ വെട്ടി. ബടെ കാടായിരുന്നു. ഒര്‌ അഞ്ചു കൊല്ലം മുമ്പു വരെ. ആനയെറങ്ങും.''
അതെ, കഴിഞ്ഞ പ്രാവശ്യം താന്‍ വന്നപ്പോള്‍ ഈ വെട്ടുവഴിയുടെ ഇരുവശവും കൂറ്റന്‍ മരങ്ങളായിരുന്നു. തനിയ്‌ക്ക്‌ പേരറിയാതിരുന്ന കാട്ടുമരങ്ങള്‍. അവയുടെ മേലാപ്പുകളില്‍ നിന്ന്‌ ചീവീടുകളുടെ അക്ഷൗഹിണികള്‍ കിലുങ്ങിച്ചിലമ്പി. ആ യാത്രയെ തെയ്യുണ്ണി ഓര്‍മ്മിച്ചു. യൂറോപ്പിലൂടെ പര്യടനം നടത്തി ബോംബെയില്‍ തിരിച്ചെത്തിയ തന്നെ സ്വീകരിക്കാന്‍ വന്ന ഭാര്യ വിമാനത്താവളത്തില്‍ വെച്ചേ അറിയിച്ചു, ``നാട്ടില്‍നിന്ന്‌ ഒരു കത്തുണ്ട്‌, കൈപ്പട കണ്ടിണ്ട്‌ ഏട്ടന്റെയാണെന്നു തോന്നുന്നു.''
``
എന്താണാവോ വിശേഷം? നീ കത്തു പൊളിച്ചില്ലേ, ഫീബീ?''
``
ഞാനങ്ങനെ ചെയ്യാറില്ലല്ലോ.''