Showing posts with label Prakasham Parathunna Oru Penkutti. Show all posts
Showing posts with label Prakasham Parathunna Oru Penkutti. Show all posts

Tuesday, 27 February 2018

പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി - ടി. പത്മനാഭന്‍


വരിവരിയായി നില്‍ക്കുന്ന കാറ്റാടി മരത്തിലൊന്നിന്റെ ചുവട്ടിലാണ് ഞാനിരിക്കുന്നത്. എന്റെ മുമ്പില്‍ ഇടിഞ്ഞുപൊളിഞ്ഞ ഒരു കോട്ടയാണ് . കടലിലേക്കു തള്ളിനില്ക്കുന്ന ഒരു പാറമേലാണ് കോട്ട. ആര് പണിതുവെന്നോ എപ്പോള്‍ പണിതുവെന്നോ ഒന്നും എനിക്കു നിശ്ചയമില്ല. ഒരുപക്ഷേ, ഈ ഭൂമി ഉണ്ടായനാള്‍ മുതല്‍ക്കേ ഈ കോട്ടയും ഇവിടെ ഉണ്ടായിരിക്കാം. എന്റെ ചെറുപ്പത്തില്‍ എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നും അങ്ങനെ തോന്നുന്നു.
ഓര്‍മവെച്ച നാള്‍ മുതല്‍ക്കേ ഞാന്‍ ചുറ്റിത്തിരിയാന്‍ തുടങ്ങിയിരിക്കയാണ്. അനുഭവങ്ങളുടെ വിഴുപ്പുഭാണ്ഡവും പേറി ജീവിതത്തിന്റെ ദുര്‍ഗമങ്ങളായ വഴികളിലൂടെ ഞാന്‍ സഞ്ചരിക്കുന്നു. പലനാടും കണ്ടു: പലരുമായും ഇടപഴകി . പക്ഷെ, അസ്വസ്ഥമായ എന്റെ മനസ്സിനു സമാധാനം ലഭിച്ചുവോ?
ഇല്ല !
എങ്കിലും ഈ പഴയ നഗരത്തിലേക്കു തിരിച്ചു വരുമ്പോഴോക്കെ എന്തെന്നില്ലാത്ത ഒരാശ്വാസം എനിക്കു ലഭിക്കാറുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പു ഞാന്‍ വിട്ടുപിരിഞ്ഞ എന്റെ അമ്മയാണ് ഈ നഗരം. ഇവിടത്തെ ഇടുങ്ങിയ തെരുവുകളും വലിയ മൈതാനവും അമ്പലവും പള്ളിയും എല്ലാറ്റിനുമുപരിയായി ഈ ഇടിഞ്ഞു പൊളിഞ്ഞ കോട്ടയും എന്റെ സ്വന്തമാണെന്ന് എനിക്കുതോന്നുന്നു.
ഇവിടത്തെ ഓരോ മണല്‍ത്തരിയും എനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് .ഇവിടെ വച്ചാണ് ഞാന്‍ ഒരു കൊല്ലം മുന്‍പ് ഒരു പുതിയ മനുഷ്യനായതും .
മറയാന്‍പോകുന്ന സൂര്യന്റെ രശ്മികള്‍ കാറ്റാടിയുടെ തൂങ്ങിക്കിടക്കുന്ന ചില്ലകളിലൂടെ കടന്നു വരുമ്പോള്‍ ആളുകള്‍ കടല്‍ക്കരയില്‍നിന്നു മടങ്ങുകയായിരുന്നു. കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ഉള്ളവരിലധികവും പ്രായംകൂടിയവരായിരുന്നുതാനും. മഞ്ഞുവീഴുന്നതിനു മുന്‍പേ വീട്ടിലെത്തണമെന്ന നിര്‍ബന്ധത്തോടെയാണ് അവര്‍ നടന്നിരുന്നത്. കഴുത്തില്‍ മഫ്ലര്‍ ചുറ്റിക്കെട്ടി വലിയ ചൂരല്‍വടികള്‍ ചുഴറ്റിക്കൊണ്ട് അവര്‍ എന്നെ കടന്നുപോയി. ചെറുപ്പക്കാര്‍ക്ക് ഒരു ബദ്ധപ്പാടും കണ്ടില്ല. കൈകോര്‍ത്തുപിടിച്ചും, തോളോടുതോളുരുമ്മിയും അവര്‍ പതുക്കെ നടന്നകന്നപ്പോള്‍ എന്തുകൊണ്ട് ഇരുട്ട് വേഗം പരക്കുന്നില്ല എന്ന വിഷാദമേ അവര്‍ക്കുള്ളൂവെന്ന് എനിക്കുതോന്നി.
അവരാരുംതന്നെ എന്നെ ശ്രദ്ധിച്ചില്ല. പക്ഷെ, ഞാന്‍ അവരെ സൂക്ഷിക്കുന്നുണ്ടായിരുന്നു. കുറെ മുമ്പായിരുന്നുവെങ്കില്‍ ഞാന്‍ അവരെ നോക്കി അസൂയപ്പെട്ടേനെ. ഒരു നെടുവീര്‍പ്പോടെ പറഞ്ഞുവെന്നും വരും :
"
ആഹ്ലാദിക്കാന്‍ മാത്രം പിറന്ന ഭാഗ്യശാലികള്‍!"
ആഹ്ലാദം !
എനിക്കു ചിരിവരുന്നു.